കൊച്ചി: പൈതൃക മന്ദിരങ്ങളുടെ ഗണത്തില്‍ വരുന്ന എറണാകുളം മഹാരാജാസ് കോളേജിന്റെ സംരക്ഷണത്തിന് 37 ലക്ഷം രൂപയുടെ പദ്ധതിക്ക് രൂപം നല്‍കിയതായി കോളേജ് വികസന സമിതി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ പി.ഐ. ഷെയ്ക്ക് പരീത് അറിയിച്ചു.

പൈതൃക സംരക്ഷണ രംഗത്ത് പ്രവര്‍ത്തിക്കുന്ന വാസ്തുശില്‍പികളുടെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുക. പൈതൃക മന്ദിരങ്ങളുടെ സംരക്ഷണം, കോളേജ് വളപ്പ് വൃത്തിയാക്കല്‍, ചുറ്റുമതിലുകള്‍ സംരക്ഷിക്കല്‍ തുടങ്ങിയവയാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കോളേജ് വികസന സമിതിക്ക് പൂര്‍വ വിദ്യാര്‍ഥി സംഘടന ഇതു സംബന്ധിച്ച് നിവേദനം നല്‍കിയിരുന്നു. 

പൊതുമരാമത്ത് വകുപ്പില്‍ നിന്നും ഉന്നത വിദ്യാഭ്യാസ വകുപ്പില്‍ നിന്നുമാണ് പദ്ധതിക്കുള്ള പണം കണ്ടെത്തുക. കോളേജില്‍ കാന്റീന്‍ മന്ദിരം നിര്‍മിക്കുന്നതിന് കേന്ദ്രമന്ത്രി പ്രൊഫ. കെ.വി. തോമസിന്റെ എം.പി. ഫണ്ടില്‍ നിന്ന് 17 ലക്ഷം രപയും ഹൈബി ഈഡന്‍ എം.എല്‍.എ.യുടെ ഫണ്ടില്‍ നിന്ന് 10 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ടെന്ന് കളക്ടര്‍ അറിയിച്ചു.

പാര്‍ക്ക് അവന്യൂ റോഡിന് അഭിമുഖമായുള്ള എല്ലാ പൈതൃക സ്ഥാപനങ്ങളുടെയും സംരക്ഷണവും സൗന്ദര്യവത്കരണവും പരമപ്രധാനമാണ്. അതിന്റെ ഭാഗമായി കൊച്ചി രാജ്യത്തിന്റെ സെക്രട്ടേറിയറ്റും പഴയ കളക്ടറേറ്റുമായി പ്രവര്‍ത്തിച്ചിരുന്ന കണയന്നൂര്‍ താലൂക്ക് ഓഫീസ് മന്ദിരത്തിന്റെ പുനരുദ്ധാരണ പ്രവൃത്തികള്‍ക്ക് റവന്യൂ വകുപ്പില്‍ നിന്ന് 27 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. നിര്‍മിതി കേന്ദ്രം മുഖേന ഇതിനുള്ള ജോലികള്‍ തിങ്കളാഴ്ച മുതല്‍ ആരംഭിക്കുമെന്ന് കളക്ടര്‍ പറഞ്ഞു. 

Share/Save